മഴയിൽ അലിഞ്ഞൊരു നെല്ലിയാമ്പതി യാത്ര.


 മൂന്നുനാലു വർഷങ്ങൾക്കു മുൻപാണ് ആദ്യമായ് നെല്ലിയാമ്പതി പോയത്. ഞങ്ങൾ രണ്ടുപേർ. ഒരവധിദിവസം കഴിച്ചുകൂട്ടാൻ ഒരു ബൈക്ക് യാത്ര. സാധാരണ യാത്രികർ എത്തിപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അന്ന് ഞങ്ങളും പോയി. മടങ്ങി. നാളുകൾക്കിപ്പുറം ഒരു ട്രക്കിങ്ങിനായി അവിടേക്കു വീണ്ടും പോകാനൊരുങ്ങുമ്പോൾ ആ യാത്ര ഓർമയിൽ വരുന്നു. ഇക്കുറി പക്ഷെ സ്ഥിരം യാത്രികരുടെ തിരക്കുകളില്ലാത്ത നെല്ലിയാമ്പതിയുടെ ഉള്ളറകൾ തേടിയായിരുന്നു യാത്ര. നെല്ലിയാമ്പതി പോത്തുപാറയിലേക്കു ഒരു ട്രെക്കിങ്ങ്. പിന്നെ ഒരു ഓഫ്റോഡ് ഡ്രൈവും നൈറ്റ് സഫാരിയും ഇത്രയുമായിരുന്നു പ്ലാൻ. കേരളത്തിൽനിന്നും കർണ്ണാടകയിൽനിന്നും ചെന്നൈയിൽനിന്നുമായി 25 പേരടങ്ങുന്ന സംഘം. എല്ലാവരോടും പാലക്കാടു റെയിൽവേ സ്റ്റേഷനിൽ എത്തുവാനാണ് ആവശ്യപ്പെട്ടിരുന്നത്.
വെള്ളിയാഴച്ച തന്നെ രാഹുലും ശ്യാമും എന്റെ വീട്ടിലെത്തിയിരുന്നു. കാലത്തു പുറപ്പെടേണ്ടിയിരുന്നെങ്കിലും വിശേഷങ്ങൾ വെളുക്കുവോളം നീണ്ടു. 2 മണിക്ക് ശേഷം എപ്പോഴോ ഉറങ്ങിപോയതായ് ഞാനോർക്കുന്നു. 4.30 മണിക്കുണർന്നു. അഞ്ചുമണിക്കെങ്കിലും പുറപ്പെട്ടാലേ മറ്റുള്ളവർ എത്തുന്നതിനു മുൻപായി ഞങ്ങൾക്ക് എത്താനാകൂ. അഞ്ചരയോടുകൂടി ഞങ്ങൾ പുറപ്പെട്ടു. ഞങ്ങളുടെ സ്വയ്ര്യസഞ്ചാരത്തെ തടസപ്പെടുത്തികൊണ്ടു മഴ തുടങ്ങിയിരുന്നു. എടപ്പള്ളിയിൽ നിന്നും ഒരാൾകൂടി ഒപ്പംകൂടി. പാലക്കാട്ടേക്ക് നേരിട്ടുള്ള ബസ്സു കിട്ടാത്തതിനാൽ ആദ്യം തൃശ്ശൂരേക്കും അവിടെ നിന്നും പാലക്കാട്ടേക്കുമായിരുന്നു ഞങ്ങളുടെ യാത്ര. ഒമ്പതരയോടുകൂടി പാലക്കാട്ടെത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു. നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്ന വാഹനം ഞങ്ങളെ പാലക്കാടു കാത്തുനിൽപ്പുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തി എല്ലാവരെയും കൂട്ടി ഞങ്ങൾ നെല്ലിയാംപതിക്കു തിരിച്ചു. ചെന്നൈയിൽ നിന്നുമുള്ള രണ്ടുപേരൊഴികെ എല്ലാവരും എത്തിയിരുന്നു. ട്രെയിൻ ലേറ്റ് ആയതിനാൽ അവർ നേരിട്ട് നെല്ലിയാംപതിക്കു എത്തിക്കൊള്ളാമെന്നു മുൻകൂർ പറഞ്ഞിരുന്നു.

ടൗണിലെ തിരക്കുകൾ താണ്ടി ഞങ്ങൾ പാലക്കാടിന്റെ ഹരിതമനോഹാര്യതയിലേക്കു നീങ്ങി. പച്ചനെൽപാടങ്ങളും കമുകിൻ തോട്ടങ്ങളും വാഴത്തോപ്പുകളും ഇരുവശത്തും മറഞ്ഞുകൊണ്ടിരുന്നു. ആദ്യമായ് ഞങ്ങൾ നിർത്തിയത് പോത്തുണ്ടി ഡാമിലാണ്. പാലക്കാടുനിന്നും നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ് പോത്തുണ്ടി അണക്കെട്ട്. പോത്തുണ്ടിയിൽ നിന്നും 17 km ചുരംകയറിയാൽ നമ്മൾ നെല്ലിയാമ്പതിയിലെത്തും. ഡാമിലെ കാഴ്ചകൾ കാണുവാൻ ഒരു ചെറിയ ഇടവേള. താരതമ്യേന വെള്ളമുണ്ടായിരുന്നു ഡാമിൽ. മറുവശത്തു കൊടുംവനത്താൽ ചുറ്റപ്പെട്ട മലനിരകൾ. കഴിഞ്ഞ ചില ദിവസങ്ങളായി കോരിച്ചൊരിഞ്ഞ മഴയിൽ പാറയിൽ പൊട്ടിയൊലിച്ച നീർച്ചാലുകൾ ശക്തിയാർജ്ജിച്ചു വെള്ളച്ചാട്ടങ്ങളായ് മാറിയിരിക്കുന്നു. തളംകെട്ടിനിന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു മലനിരകളെ തഴുകി കാറ്റുവന്നു. ക്യാമറകൾ മിഴിതുറന്നടഞ്ഞു. അല്പസമയത്തിനുള്ളിൽ ഞങ്ങൾ അവിടെനിന്നും തിരിച്ചു. ചെക്പോസ്റ്റിൽ വിവരങ്ങൾ നൽകി ഞങ്ങൾ ചുരം കയറാൻതുടങ്ങി.

ശരിക്കും വന്യമാണ് ഈ വഴി. ഇരുവശവും കാടുതന്നെ. സൂര്യപ്രകാശം നന്നേകുറവു. ഉള്ളതുതന്നെ പച്ചിലത്തലപ്പുകളിൽ തങ്ങിനിന്നു. കാലത്തുപെയ്തൊഴിഞ്ഞ മഴ മാഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ തുടർച്ചയെന്നോണം മരംപെയുന്നു. ഉയരംകൂടുന്തോറും ഒരുവശം ചെങ്കുത്തായ ഇറക്കമായ് മാറും. ചില വളവുകളിൽനിന്നും പോത്തുണ്ടി ഡാമിൻറെ വിദൂര ദൃശ്യം കാണാം മുകളിലെത്താറാവുമ്പോളേക്കും ഒരു കൈകുമ്പിളിലെന്നപോലെ ചെറുതാകുന്നു പോത്തുണ്ടി. അധികം താമസിയാതെ തന്നെ കോടമൂടിയ വഴിത്താരകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറുന്തോറും കോടമഞ്ഞിന്റെ കനംകൂടിവന്നു. 10 അടിപോലും മുന്നിലേക്ക് കാണാൻ കഴിയുന്നില്ല. രണ്ടു വ്യൂ പോയിന്റുകളിൽ ഞങ്ങൾ വീശിയടിച്ച കാറ്റിനെയും കോടപുതച്ചമരങ്ങളെയും കണ്ടുമടങ്ങി. നെല്ലിയാമ്പതിയിലേക്കു എത്താറാകുമ്പോളേക്കും റോഡരികിൽ തോട്ടങ്ങളിൽ ഓറഞ്ചും, ഫാഷൻ ഫ്രൂട്ടുമൊക്കെ വിളഞ്ഞു നിൽക്കുന്നതുകണ്ടു. നെല്ലിയാമ്പതി ടൗണിൽ താരതമ്യേന തെളിഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും ഞങ്ങൾക്ക് താമസമൊരുക്കിയിരുന്നത് പുലയൻപാറ ആയിരുന്നു. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിൽ ഒരു ചെറിയ പള്ളി. അതിനോട് ചേർന്നുള്ള ഡോർമിറ്ററിയിലായിരുന്നു ഞങ്ങൾക്കുള്ള താമസം. ആദ്യം കാടിനുള്ളിൽ ടെന്റുകളിൽ തങ്ങാനായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടങ്ങളിൽ ആയിടെയായി ആനകളുടെ ശല്യമുള്ളതിനാൽ പിന്നീട് ഇവിടേക്ക് മാറ്റുകയായിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്തെത്തി അൽപം കഴിഞ്ഞപ്പോളേക്കും അവിടവും കോടമഞ്ഞിനാൽ മൂടി. അല്പസമയത്തിനുള്ളിൽ തന്നെ ശക്തമായ മഴയും തുടങ്ങി. ഞങ്ങളുടെ താമസസ്ഥലത്തിന് ഒരു km അകലെ ഒറ്റയാനിറങ്ങിയിട്ടുണ്ടെന്ന വാർത്തകൂടി വന്നപ്പോൾ പൂർത്തിയായി. എല്ലാവരും ഭക്ഷണംകഴിച്ചു മഴതോരുവാനായ് കാത്തിരുന്നു. കാലാവസ്ഥ വീണ്ടും മോശമായി. ഉച്ചക്ക് എത്തേണ്ടിയിരുന്ന 2 പേർ വഴിയിൽ ശക്തമായ കാറ്റിൽ മരം വീണതിനാൽ തിരികെ പോയി നെന്മാറയിൽ തങ്ങി.അടുത്ത ദിവസം കാലത്തുതന്നെ എത്തി ട്രെക്കിനു കൂടാം എന്ന് തീരുമാനിച്ചു.
മഴ ശക്തമായതിനാൽ ഞങ്ങൾ പ്ലാൻ ചെയ്ത ഓഫ്റോഡ് ഡ്രൈവ് വളരെ അപകടകരമാകുമെന്നതിനാൽ അതും മാറ്റേണ്ടിവന്നു. എന്നാൽ എല്ലാവരെയും നിരാശരാക്കാനാവാത്തതിനാൽ താരതമ്യേന സുരക്ഷിതമായ മറ്റൊരു റൂട്ടിലേക്കു ഡ്രൈവ് പോകുവാൻ ഞങ്ങൾ തയാറെടുത്തു. അവിടേക്കു പോകുവാൻ ഫോറെസ്റ്റിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നു. അനുമതി കിട്ടുവാൻ അൽപം വൈകിയതിനാൽ 4 മണിയോടുകൂടി ഞങ്ങൾ പുറപ്പെട്ടു. ആദ്യം ഞങ്ങൾ പോയത് ഗ്രീൻ വാലി റിസോർട്ടിലേക്കാണ് ഞങ്ങൾക്ക് പോകേണ്ടിയിരുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അതുവഴിയായിരുന്നു. അടുത്തിടെ മുഖം മിനുക്കിയ റിസോർട് ഇപ്പോൾ കൂടുതൽ ഭംഗിയാർജ്ജിച്ചിരിക്കുന്നു. അവിടെനിന്നും ചായകുടിച്ചപ്പോളെക്കും ഞങ്ങൾക്കായി ജീപ്പുകളെത്തി. 3 ജീപ്പുകളിലായി ഞങ്ങൾ തിരിച്ചു. ആദ്യമൊക്കെ ഭേദപ്പെട്ട വഴിയായിരുന്നുവെങ്കിലും പിന്നീട് പാത ദുർഘടമായി. മഴയിൽ കുതിർന്ന വഴികളിൽ പലപ്പോഴും വണ്ടി അപകടകരമാംവിധം തെന്നുകയും ഉലയുകയും ചെയ്തു. ഞങ്ങളുടെ ഡ്രൈവർമാർ ഒഴികെ എല്ലാവരിലും ഭയത്തിന്റെ നിഴലനക്കങ്ങൾ കാണാമായിരുന്നു. കൊടുംകാടിനുള്ളിലൂടെയുള്ള വഴി ചെന്നെത്തിയത് ചെങ്കുത്തായ ഒരു പാറയുടെ മുന്നിലായിരുന്നു. കുത്തനെയുള്ള ഒരു പാറച്ചെരുവിലൂടെ ഒരു വന്യമൃഗത്തെപോലെ ഞങ്ങളുടെ ജീപ്പുകൾ കയറുന്നു പലപ്പോഴും രണ്ടോ മൂന്നോ ചക്രങ്ങൾ മാത്രമേ നിലത്തു മുട്ടുണ്ടായിരുന്നുള്ളു പുറകിൽ വരുന്ന വാഹനത്തെനോക്കി ഞങ്ങളും ഞങ്ങളുടെ വാഹനത്തെനോക്കി പുറകിലുള്ളവരും അത്ഭുതം പൂണ്ടു. "ഇതൊക്കെ എന്ത്" എന്ന മട്ടിൽ മെരുക്കിയ വന്യമൃഗത്തെ നിയന്ത്രിക്കുമ്പോലെ ഡ്രൈവർമാർ ജീപ്പ് മുന്നിലേക്ക് പായിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിരപ്പായ ഒരു വലിയ പാറയുടെ മുകളിൽ ജീപ്പുകൾ നിന്നു. അവിടെ നിന്നുമുള്ള കാഴ്ച ഒരു അത്ഭുതം തന്നെയായിരുന്നു. ആ ഉയരത്തിൽനിന്നും പാലക്കാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കാണാമായിരുന്നു. ചെറിയ കോടമഞ്ഞു ഞങ്ങളുടെ കാഴ്ച മറച്ചുവെങ്കിലും എല്ലാവർക്കും അതൊരു മറക്കാനാവാത്ത അനുഭവമായി മാറി. അരമണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. അപ്പോഴേക്കും ആകാശം ഇരുണ്ടുകൂടി. മടങ്ങേണ്ട സമയമായി എന്ന് ഡ്രൈവർമാർ പറഞ്ഞുമുഴുമിപ്പിക്കും മുന്നേ അത് പെയ്തിറങ്ങി. ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു. തിരികെയുള്ള യാത്ര സാഹസികവും ക്ലേശകരവുമായിരുന്നു.

7 മണിയോടുകൂടി ഞങ്ങൾ തിരിച്ചെത്തി. ഒരു മണിക്കൂർ നേരത്തെ സൊറപറച്ചിലും പരിചയപെടലുമൊക്കെ തീർത്തപ്പോഴേക്കും ഭക്ഷണത്തിനു സമയമായിരുന്നു. എല്ലാവരും വീണ്ടു വണ്ടിയിൽകയറി. മഴ കനക്കുന്നു. ഭക്ഷണത്തിനു ശേഷം ഒരു രാത്രി സഞ്ചാരം.അധികം തിരക്കില്ലാത്ത വഴിയായതിനാൽ പല വന്യമൃഗങ്ങളെയും വഴിയിൽ കണ്ടു. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ട യാത്ര 11.30 യോടുകൂടി തിരികെ താമസസ്ഥലത്തു അവസാനിച്ചു. അപ്പോഴേക്കും എല്ലാവരും ഉറക്കത്തിന്റെ വക്കോളമെത്തിയിരുന്നു. ചിലർ ഡോർമെട്രിയിലും ഞങ്ങൾ ചിലർ മുകളിൽ ടെറസിലും ടെന്റടിച്ചു. തകരഷീറ്റുകളുള്ള മേൽക്കൂരയുണ്ടായതിനാൽ മഴ നനയാതെ ടെന്റുകൾ കെട്ടുവാനായി. എന്നാൽ രാത്രിമുഴുവൻ തോരാതെ പെയ്ത മഴ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തി. തകര ഷീറ്റിൽ വീണുചിതറിയ മഴത്തുള്ളികൾ വലിയൊരു ഹുങ്കാര ശബ്ദത്തോടൊപ്പം ഉറക്കമില്ലാത്ത ഒരു രാത്രിയും സമ്മാനിച്ചു.
രാവിലെ ഉണർന്നപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. 8 മണിയോടുകൂടി ഞങ്ങൾ പുറപ്പെട്ടു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തുനിന്നും അൽപം ദൂരെയാണ് ട്രെക്കിങ്ങ് തുടങ്ങേണ്ടിയിരുന്ന സ്ഥലം. വഴിയിൽ ഫോറെസ്റ് ഓഫീസിൽ നിർത്തുകയും ഞങ്ങളുടെ ID കാർഡുകൾ പരിശോധിക്കുകയും സെഷൻ ഓഫീസർ ഞങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്തു. അവിടെ നിന്നും ഞങ്ങളുടെ ഗൈഡും ഞങ്ങളോടൊപ്പം ചേർന്നു. കാടിനുള്ളിലുള്ള ഒരു പഴയ ഫോറെസ്റ് ഔട്പോസ്റ്റിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. അവിടെ വാഹനങ്ങൾ പാർക് ചെയ്തു ഞങ്ങൾ നടക്കുവാൻ ആരംഭിച്ചു ചില ഊരുകൾ താണ്ടി ഞങ്ങൾ അധികം വൈകാതെ തന്നെ കാടിനുള്ളിലേക്ക് പ്രവേശിച്ചു. ഊരുകൾ കഴിഞ്ഞയുടൻ തന്നെ മഴ തുടങ്ങിയിരുന്നു. മുന്നോട്ടുപോകുംതോറും മഴ ശക്തിയാർജ്ജിച്ചു. അട്ടശല്യവും രൂക്ഷമായി. ഏകദേശം ഒരു മണിക്കൂറോളം ജീപ്പ് പാതയിലൂടെ നടന്ന ശേഷം ഞങ്ങൾ ശരിക്കും കാടിനുള്ളിലേക്കുള്ള ട്രെക്കിങ്ങ് പാതയിലേക്ക് വഴിത്തിരിഞ്ഞു.
വഴിനിറയെ പൊഴിഞ്ഞു വീണ ഇലകളും നനഞ്ഞ മണ്ണും. നടക്കാനാവാത്തവിധം ചിലയിടങ്ങളിൽ വഴുക്കലുണ്ടായിരുന്നു. പലയിടങ്ങളിലും കാൽപാദങ്ങൾ മുഴുവനായും ചെളിയിലും വെള്ളത്തിലും മുങ്ങിയാണ് നടന്നിരുന്നത്. ദിവസങ്ങളായി പെയ്തുവന്ന മഴയിൽ ഇളകിയ മണ്ണ് പലയിടങ്ങളിലും ഇടിഞ്ഞു. മരച്ചില്ലകളിലും കുറ്റിചെടുകളിലും പിടിക്കാതെ മുകളിലേക്ക് കയറാനാവാത്ത അവസ്ഥ. രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ കാടിനുള്ളിൽ നിന്നും ഒരു തുറസ്സാസ്സായ പ്രദേശത്തേക്കെത്തി. ഞങ്ങൾ താരതമ്യേന നല്ല ഉയരത്തിലെത്തിയിരുന്നു. മരങ്ങളുടെ തണലിൽ നിന്നും പുറത്തുവന്നപ്പോളാണ് ശരിക്കുള്ള കാലാവസ്ഥ മനസ്സിലായത് ശക്തിയായ കാറ്റ് വീശുന്നുണ്ടായിരുന്നു ഒപ്പം മഴയും. ആ പ്രദേശം മുഴുവനായും കോടമഞ്ഞിനാൽ മൂടിയിരുന്നു. വീശിയടിച്ച കാറ്റ് കാരണം ശരീരം തണുത്തുവിറച്ചു. ചില[പോഴൊക്കെ നടക്കുവാനും നിവർന്നു നിൽക്കുവാനും തന്നെ നന്നേ പരിശ്രമിക്കേണ്ടിവന്നു. മുന്നിലേക്ക് വളരെയൊന്നും കാണുവാനായില്ല. അൽപംകൂടി നടന്നപ്പോൾ ഞങ്ങൾ ഒരു വലിയ പാറയിലെത്തി. പോത്തുപാറയുടെ തുടക്കമാണെന്നു ഗൈഡ് പറഞ്ഞു. എല്ലാവർക്കും ക്യാമറയുണ്ടായിരുന്നുവെങ്കിലും പലർക്കും അവ പുറത്തെടുക്കുവാൻ പോലും സാധിച്ചില്ല. ചിലർ വളരെ കഷ്ടപ്പെട്ട് മൊബൈലുകളിൽ ചിത്രങ്ങൾ പകർത്തുവാൻ ശ്രമിച്ചു. കാറ്റും ചാറ്റൽമഴയും വീണ്ടും ശക്തമായി. എത്രയുംപെട്ടെന്നു പാറയിൽ നിന്നും മുകളിലേക്ക് കയറണം. ഞങ്ങൾ നടന്നു. മുകളിലേക്ക്.
പാറ കഴിഞ്ഞു പുൽമേടുകളുടെ തുടക്കമാണ്. ചെറിയ കയറ്റം. മഴ വീണ്ടും കനത്തു തുടങ്ങിയതിനാൽ കയറ്റം ക്ലേശകരമായ. മുന്നിലേക്കുള്ള വഴി കാണുവാനാവാത്ത വിധം കോടമഞ്ഞു. ഞങ്ങളുടെ ഗൈഡും ഫോറെസ്റ് ഓഫീസർമാരിൽ ഒരാളും അൽപം മുന്നിൽ നടന്നു. ധാരാളം വന്യമൃഗങ്ങൾ ഉള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് അവർ മുന്നിൽ നടന്നു നോക്കിയത്. ഞങ്ങൾ മലയുടെ നെറുകയിലെത്തി തുറസ്സായ പുൽമേട്. കോടമഞ്ഞു നേർത്തുവന്നു. താഴെ താഴ്വരകളിൽ ചിലയിടങ്ങൾ അല്പനേരത്തേക്കു തെളിഞ്ഞുകണ്ടുവെങ്കിലും പിന്നെയും കോടയിൽ മറഞ്ഞു. കാറ്റ് കുറഞ്ഞു. മഞ്ഞും മാറിത്തുടങ്ങി. ഞങ്ങൾ സന്തോഷിച്ചു. പക്ഷെ അത് കൊടുംകാറ്റിനു മുൻപുള്ള ശാന്തത മാത്രമായിരുന്നു. വീണ്ടും മഴപെയ്തു. അതിശക്തമായ കാറ്റും. ഞങ്ങൾക്ക് നടക്കുവാൻ കഴിയുമായിരുന്നില്ല ഒന്നും ചെയ്യാനാകാതെ ഞങ്ങൾ എല്ലാവരും കൂട്ടമായി സുരക്ഷിതമായ ഒരു സ്ഥലത്തു നിന്നു. ശക്തമായി മഴപെയ്തുകൊണ്ടിരുന്നു. കാറ്റും. മഴത്തുള്ളികൾ ശരീരത്തിൽ കൂരമ്പുകൾ പോലെ വർഷിച്ചു. മുഖവും കയ്യുമൊക്കെ ചുവന്നു തുടുത്തു. കണ്ണുകൾ തുറക്കാൻ കഴിയുമായിരുന്നി ല്ല. അനങ്ങുവാനും. ഏകദേശം 15 മിനുട്ടോളം ഞങ്ങൾ അങ്ങനെ നിന്ന്. അപ്പോളേക്കും മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞു. ഞങ്ങൾ മുൻകൂർ തീരുമാനിച്ച വഴിയിലൂടെയുള്ള യാത്ര ഈ കാലാവസ്ഥയിൽ വളരെ അപകടകരമാണ്. ചിലയിടങ്ങളിൽ കീഴ്ക്കാംതൂക്കായ പാറകളും കയറ്റങ്ങളും ഇറക്കങ്ങളും ഉള്ളതിനാൽ മറ്റൊരു വഴി താഴേക്കിറങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു. തീരുമാനിച്ചപോലെ അത്ര ദൂരം യാത്രചെയ്യുവാനായില്ലെകിലും സുരക്ഷയെ മുൻനിർത്തി ഞങ്ങൾ തിരികെ ഇറങ്ങി.
ഇറക്കം താരതമ്യേന എളുപ്പമായിരുന്നുവെങ്കിലും ആരും നടക്കാത്ത വഴിയായതിനാൽ അട്ടശല്യം രൂക്ഷമായിരുന്നു. ഇടതൂർന്ന കാട്ടിലൂടെ നടക്കുവാനും പ്രയാസപ്പെട്ടു. ചെറുതോടുകളും അരുവികളുമൊക്കെ മഴവെള്ളം നിറഞ്ഞു കുത്തിയൊഴുകി തുടങ്ങിയിരുന്നു. വെള്ളപ്പാച്ചിൽ രൂക്ഷമാവുന്നതിനു മുൻപുതന്നെ ഞങ്ങൾ അവ കടന്നു തിരികെ ജനവാസ മേഖലയിലേക്കെത്തി. വരും വഴികളിൽ കണ്ട പേരമരങ്ങളിൽ ഞങ്ങൾക്കായി ധാരാളം കായ്കൾ ഉണ്ടായിരുന്നു. മൂന്നരയോടുകൂടി ഞങ്ങൾ തിരികെ ആരംഭസ്ഥലത്തെത്തി. ശരീരത്തിൽ നുഴഞ്ഞുകയറിയ അട്ടകളെ നീക്കം ചെയ്യുവാൻ തന്നെ വലിയൊരു പരിശ്രമം വേണ്ടി വന്നു. 5 മണിയോടുകൂടി എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ നെല്ലിയാംപതിക്കു വിടചൊല്ലി. തിരികെ സ്വന്തം സ്ഥലങ്ങളിലേക്ക്. പക്ഷെ ഒരിക്കലും മറക്കാത്ത ഒരു മഴയാത്രയുടെ ഓർമ്മകൾ മനസ്സിൽ താലോലിക്കുവാനുണ്ടായിരുന്നു ഓരോരുത്തർക്കും.

Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര