ശിരുവാണി യാത്ര; കാടറിഞ്ഞ്, മനം നിറഞ്ഞ് ഒരു യാത്ര...


ശിരുവാണി കാടുകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി...
കേരള വനംവകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവുകളിൽ ഏറ്റവും മനോഹരമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒന്നാണ് ശിരുവാണി അണക്കെട്ടിന്റെ തീരത്തുള്ള പട്ടിയാർ ബംഗ്ലാവ്. മണ്ണാർക്കാട് ഡി.എഫ്.ഒ.യുടെ പ്രത്യേക അനുവാദം കിട്ടിയെങ്കിലേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളു. അവധി ദിവസങ്ങളിൽ വിശിഷ്ട വ്യക്തികളും അവരുടെ ശുപാർശക്കാരും ഉൾപ്പെടെ വരുന്നത് കൊണ്ട് പട്ടിയാർ എന്ന സപ്നം നീണ്ടുപോയി. ഒടുവിൽ എത്തവണത്തെയും പോലെ വനംവകുപ്പിലുള്ള സുഹൃത്തിന്റെ സഹായത്താൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നു അവിടെ താമസം തരപ്പെടുത്തി. കൂട്ടത്തിൽ 2 അവധി ദിവസവും കൂടി ഉള്ളതുകൊണ്ട് 3 ദിവസം പാലക്കാട് കണ്ടുകളയാം എന്ന് കരുതി. കാടിനുള്ളിൽ ഡാമിന്റെ തീരത്താണ് പട്ടിയാർ ബംഗ്ലാവ്, ഭക്ഷണം കഴിക്കണമെങ്കിൽ ഉപ്പ് മുതൽ കർപ്പൂരം വരെ നമ്മൾ വാങ്ങിക്കൊണ്ടു പോകണം. കാടിന്റെ അതിർത്തിയിൽ പാലക്കയം എന്ന സ്ഥലത്തു നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ കിട്ടുമെന്നു പ്രവീൺ പറഞ്ഞിരുന്നു. എന്നാലും ഒരു ഉറപ്പിന് മൂന്നു നേരത്തെ ഭക്ഷണത്തിനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അത് വാങ്ങി വണ്ടിയിൽ കേറ്റിയിരുന്നു. പിന്നീട് ഓർമ്മ വന്നതും ചിക്കൻ ഉൾപ്പെടെ അടുത്ത ദിവസം വാങ്ങേണ്ട സാധനങ്ങളും കുറിച്ച് വച്ചു.


അങ്ങനെ പ്രവീൺ, അമൽ, മറാട്ട് എന്നീ സുഹൃത്തുക്കളെയും കൂട്ടി 12ആം തീയതി വൈകിട്ട് യാത്ര തുടങ്ങി. അന്നത്തെ രാത്രി കൊച്ചിയിൽ തങ്ങി അടുത്ത ദിവസം രാവിലെ പാലക്കാട് ഉള്ള ധോണി വെള്ളച്ചാട്ടം കാണാനാണ് ആദ്യം പോകുന്നത്. ഒറ്റയ്ക്ക് എൻഫീൽഡിൽ ദൂരയാത്ര കൊതിച്ചിരുന്ന റോഷനും കൂടെ വരുന്നുണ്ട്. ശിരുവാണി കാടിന്റെ ഉള്ളിലേക്ക് ബൈക്ക് കേറ്റിവിടില്ല എന്നറിഞ്ഞതുകൊണ്ടു റോഷൻ ബൈക്ക് പാലക്കാട് വച്ചിട്ട് ഞങ്ങളുടെ കൂടെ കൂടാമെന്നു അറിയിച്ചു. കൊച്ചിയിൽ നിന്ന് അടുത്ത ദിവസം രാവിലെ ആറു മണിക്ക് യാത്ര തുടങ്ങി.8 മണിയോട് കൂടി ഭക്ഷണം കഴിക്കാൻ പാലക്കാട് ഒരു ഹോട്ടലിൽ കയറി, ബുള്ളറ്റ് ഒതുക്കി വച്ച് റോഷനും അവിടെ എത്തിയിരുന്നു. ഭക്ഷണം കഴിഞ്ഞു പത്രം വാങ്ങി നോക്കുമ്പോളാണ് ചങ്കിടിപ്പിക്കുന്ന ആ വാർത്ത കണ്ടത്, കുറച്ചു ദിവസങ്ങളായി നാട് വിറപ്പിച്ചു നടന്ന 3 കാട്ടാനകളെ കുങ്കിആനകളെ ഉപയോഗിച്ച് ധോണി കാടുകളിൽ കയറ്റി എന്ന്!! അവിടേക്കു ട്രെക്കിങ്ങ് കാണുമോ എന്ന് ശങ്കിച്ച് വണ്ടിയും എടുത്തു ധോണി ലക്ഷ്യമാക്കി നീങ്ങി.

പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയാണ് ധോണി കാടുകളും അതിനുള്ളിലെ ചെറിയൊരു വെള്ളച്ചാട്ടവും. അവിടെ എത്തിയപ്പോൾ ഞങ്ങളെ കൂടാതെ 2 കാറിൽ വന്ന സഞ്ചാരികളുമുണ്ട്. 9.30 മുതലാണ് ഇവിടേക്കുള്ള പ്രവേശനം. 100 രൂപയാണ് ഒരാൾക്ക് പ്രവേശന നിരക്ക്. ടിക്കറ്റ് തരുന്നതിനു മുന്നേ അവിടുത്തെ ഉദ്യോഗസ്ഥർ ഒരു കാര്യം അറിയിച്ചു, കാടിനുള്ളിലൂടെ 4 കിലോമീറ്ററോളം നടക്കാനുണ്ട്. മുകളിൽ ചെന്നാൽ ചെറിയ ഒരു വെള്ളച്ചാട്ടം മാത്രമാണുള്ളത്. അപകട സാധ്യത ഉള്ളതുകൊണ്ട് അതിലേക്കു പ്രവേശനം അനുവദിക്കുകയുമില്ല. ആനയുടെ കാര്യം ചോദിച്ചപ്പോൾ പത്രത്തിൽ വന്നപോലെ നാട്ടിലിറങ്ങിയ ആനയെ ഇതുവരെ ഇവിടെ കാട്ടിലേക്ക് കയറ്റിയില്ലെന്നും അല്ലാതെ തന്നെ കാട്ടാനയുടെ ശല്യം ആവോളം ഉള്ള സ്ഥലമാണ് ഇവിടമെന്നും അറിയിച്ചു. ഇതു കേട്ടപാടെ മറ്റുള്ളവർ പിന്മാറി. പിന്നെ എന്താണ് ഇവിടെ ഉള്ളത് എന്ന് ചോദിച്ചാൽ മാലിന്യം ലവലേശം ഇല്ലാത്ത, കല്ലുപാകിയ വഴിയിലൂടെ കാടിന്റെ പച്ചപ്പിന്റെ കുട ചൂടി ശുദ്ധവായു ശ്വസിച്ചു കുറച്ചു സമയം ചിലവഴിക്കാം. ഇതിനിടയിൽ മറ്റു ചില സഞ്ചാരികൾ എത്തി. അങ്ങനെ ഒരു ഗൈഡിന്റെ കൂടെ ഞങ്ങൾ 3 സംഘങ്ങൾ നടത്തം തുടങ്ങി. കാനനപാത തുടങ്ങുന്നിടത്തു തന്നെ 'ഞാൻ ഇവിടെ ഉണ്ട്' എന്ന തലക്കെട്ടോടെ ഒരു കടുവയുടെ ചിത്രം വച്ചിട്ടുണ്ട്. ജീപ്പിനു പോകാൻ പാകത്തിൽ മെറ്റൽ പാകിയ വഴിയാണ്. നടന്നു തുടങ്ങി അധികം ആകുന്നതിനു മുന്നേ മനോഹരമായ ഒരു കാട്ടരുവി ഉണ്ട്. പിന്നെ മുകളിൽ എത്തുന്നതുവരെ തണൽ ചൂടിയ വൻമരങ്ങളും നടപ്പാതയ്ക്കു അതിരു തീർത്തു കറുകപ്പുല്ലും ഇടയ്ക്കിടെ ഒഴുകിയിറങ്ങുന്ന കാട്ടരുവികളും കാണാം. ഒരു മണിക്കൂറിലേറെ ഉള്ള ട്രെക്കിങ്ങ് കഴിഞ്ഞു എത്തുന്നത് ചെറുതും എന്നാൽ മനോഹരവുമായ ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ്. വെള്ളം വന്നു പതിക്കുന്നിടത്തു അപകടകരമായ ഒരു കുഴി ആണ്,അവിടുന്ന് താഴേക്ക് പാറക്കൂട്ടങ്ങളും. എന്നാൽ ഒരു വശത്തു മണൽ അടിഞ്ഞു സുരക്ഷിതമായി ഇറങ്ങാൻ പാകത്തിലാണ്,പക്ഷെ ഇവിടമെല്ലാം വേലി കെട്ടി തിരിച്ചിരിക്കുകയാണ്. മറ്റുള്ളവർ നടന്നു എത്താൻ താമസിച്ചു, അതുകൊണ്ടു അവർ വരുന്നതിനു മുന്നേ ഞങ്ങളോട് ഇറങ്ങിയിട്ട് തിരിച്ചുകേറാൻ ഗൈഡ് ചേട്ടൻ പറഞ്ഞു. എല്ലാവരും ചെരുപ്പ് അഴിച്ചുവച്ചു വെള്ളത്തിൽ ഇറങ്ങി, നല്ല തണുത്ത ശുദ്ധമായ വെള്ളം. കുറച്ചു നേരം നിന്നിട്ടു തിരിച്ചു കയറി. വെള്ളച്ചാട്ടത്തിന്റെ മുകളിലെ കാടിനുള്ളിലേക്ക് പ്രവേശനം ഇല്ല,ഇവിടുന്നു ഈ അരുവി ഒഴുകി മലമ്പുഴ അണക്കെട്ടിൽ എത്തുകയാണ്. ഉച്ചഭക്ഷണം കഴിച്ചിട്ട് വേണം പട്ടിയാർ പോകാൻ,അതുകൊണ്ടു അധികം സമയം കളയാതെ തിരിച്ചിറങ്ങി. കല്ലുപാകിയ വഴി അല്ലാതെ ആളുകൾ നടന്ന കുറുക്കുവഴികളിലൂടെ വളരെ വേഗം താഴെ എത്തി. ആദ്യം കണ്ട അരുവിയിൽ ഇറങ്ങി ഒന്ന് ഫ്രഷ് ആയി.
ധോണിയിൽ നിന്നും 50 കി.മി ദൂരം ഉണ്ട് പട്ടിയാർ ബംഗ്ലാവിലേക്ക്. മുണ്ടൂർ പിന്നിട്ടപ്പോൾ അടുത്ത് കണ്ട ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. ഇതിനിടയിൽ മണ്ണാർക്കാട് ഡി.എഫ്.ഒ ജയപ്രകാശ് സാറിനെ ഐ.ബി.യിലെ താമസം ഉറപ്പിക്കാൻ വിളിച്ചു, കാരണം കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഏതോ എം.എൽ.എ ഐ.ബി ആവശ്യപ്പെട്ടിരുന്നതായി അറിയിച്ചിരുന്നു. എന്നാൽ അവർ ആവശ്യപ്പെട്ടത് ഞങ്ങൾ ബുക്ക് ചെയ്തതിന്റെ അടുത്ത ദിവസം ആയിരുന്നു. എന്തായാലും പട്ടിയാർ താമസത്തിനുള്ള തടസ്സങ്ങളെല്ലാം മാറിക്കിട്ടി. പാലക്കാട്-കോഴിക്കോട് ഹൈവേയിൽ കരിമ്പ കഴിയുമ്പോൾ വലത്തേക്ക് ശിരുവാണി ഡാമിന്റെ ബോർഡ് കാണാം, ഇടുങ്ങിയ ആ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോളാണ് ഞങ്ങൾ ബാക്കി ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ച പാലക്കയം എത്തുന്നത്, ഇവിടെ നിന്നും ഒരു വഴി കാഞ്ഞിരമ്പുഴ ഡാമിലേക്ക് പോകുന്നുണ്ട്. ഞായറാഴ്ച ആയതു കൊണ്ട് ഒരു ഹർത്താലിന്റെ പ്രതീതി,കടകളൊന്നും തുറന്നിട്ടില്ല. പണി ചെറുതായിട്ടൊന്നു പാളി. അങ്ങനെ രാത്രി ചിക്കൻ കടിച്ചുപറിക്കാനുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു വാഹനം കാടിന്റെ ഉള്ളിലേക്ക് കയറി. ശിരുവാണി വനമേഖലയിൽ പ്രവേശിക്കുന്നിടത്തു ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ഐ.ബി ബുക്ക് ചെയ്തിട്ടുണ്ടെന്നു അറിയിച്ചപ്പോൾ അവിടെയിരുന്നു ഉദ്യോഗസ്ഥന്റെ വക അടുത്ത ഞെട്ടിക്കുന്ന മറുപടി. പാലക്കാട് ജില്ലാ മജിസ്ട്രേറ്റ് ഐ.ബി.യിൽ ഉണ്ട് (ഗൺമാൻ ഉൾപ്പെടെ!!). കഴിഞ്ഞ ദിവസം പോയതാണ്, എപ്പോ തിരിച്ചു പോകുമെന്ന് ആ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടില്ലെന്നു. ഇന്ന് തിരിച്ചു പോയില്ലെങ്കിൽ ഞങ്ങളുടെ കാര്യം ഗോവിന്ദ... വീണ്ടും തിരക്കിട്ട ഫോൺ വിളികൾ. ഒടുവിൽ ജയപ്രകാശ് സാർ അവിടുള്ള ഉദ്യോഗസ്ഥനെ വിളിച്ചു, ജഡ്ജി ഒരു ദിവസത്തേക്ക് മാത്രമേ ബുക്ക് ചെയ്തിട്ടുള്ളതെന്നും ഞങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി കടത്തിവിടുവാനും നിർദേശിച്ചു. പട്ടിയാർ ബംഗ്ലാവിന്റെ ഒരു ദിവസത്തേക്കുള്ള വാടകയും മറ്റു പ്രവേശന ഫീസുകളും ഒക്കെ അടച്ചു ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്നു. ഇതിനിടെ പകൽ ഈ വനത്തിനുള്ളിൽ പ്രവേശിച്ചു ശിരുവാണി ഡാം കണ്ടു കേരള അതിർത്തിയിലെ 'കേരളാമേട്' കണ്ടു മടങ്ങിപോകാനുള്ള പ്രവേശനവും ലഭിക്കും. അതിനായി വരുന്നവരുടെ വിവരങ്ങൾ നൽകി ആളൊന്നിന് പ്രവേശന നിരക്കായി 30 രൂപയും വാഹനത്തിനു 500 രൂപയും ഗൈഡിന്റെ സേവനത്തിനു 350 രൂപയും അടക്കണം. ഇത്രയും തുക മുടക്കി കണ്ടു മടങ്ങാനുള്ളതൊന്നും അവിടെ ഇല്ലെന്നു പിന്നീട് മനസ്സിലായി. ഞങ്ങൾ വന്നിരിക്കുന്നത് പട്ടിയാർ ബംഗ്ലാവിൽ ഒരു ദിവസം വിശ്രമിക്കാനാണ്. ഗൂഗിൾ മാപ് വഴി കാണിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥനോട് ചോദിച്ചു വഴി ഒന്നുകൂടി തീർച്ചപ്പെടുത്തി,10 കിലോമീറ്ററോളം കാടിനുള്ളിലേക്ക് പോകണം. നാളെ തിരിച്ചു ഇവിടെ വരുന്നതുവരെ ഫോൺ.നു റേഞ്ച് കാണില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ജഡ്ജിയുടെ വാഹനം ഞങ്ങളെ കടന്നു പോയി,എല്ലാവർക്കും ആശാസം. കുറ്റിക്കാടുകൾ നിറഞ്ഞ വീതി കുറഞ്ഞ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ ശിരുവാണി ഡാമിന്റെ ഒരു കവാടത്തിന്റെ മുന്നിലെത്തും. മുന്നോട്ടുള്ള വഴിയിലൂടെ 2 കി.മി ചുറ്റി സഞ്ചരിച്ചു അടുത്ത കവാടത്തിന്റെ അടുത്തെത്തി. 





കോയമ്പത്തൂർ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാൻ 1973.ൽ കേരളവും തമിഴ് നാടുമായുള്ള അന്ത:സംസ്ഥാന നദീജല കരാർ പ്രകാരം ശിരുവാണി നദിക്കു കുറുകെ നിർമിച്ചതാണ് ഈ അണക്കെട്ട്. അതിനു മുന്നേ ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച ഒരു തടയണ ഉണ്ടായിരുന്നു. അതിൽ നിന്ന് 8 കിലോമീറ്ററോളം മല തുരന്നു സ്ഥാപിച്ച ടണൽ വഴി വെള്ളം തമിഴ് നാടിലെത്തിച്ചു ശുദ്ധീകരിച്ചാണ് നഗരത്തിലേക്ക് വിതരണം ചെയ്യുന്നത്. പുതിയ കരാർ പ്രകാരം ഡാം നിർമ്മിച്ചതും അവിടെ വരെയുള്ള റോഡിൻറെ അറ്റകുറ്റപണികളുമെല്ലാം തമിഴ് നാട് സർക്കാർ ആണ് നടത്തുന്നത്. ഡാമിന്റെ റിസെർവോയറിന്റെ ഒരു വശത്തു ഉയരത്തിൽ നിന്നും ഒരു വെള്ളച്ചാട്ടം കാണാം. അതിനു അഭിമുഖമായി ബ്രിട്ടീഷ്കാരുടെ കാലത്തു ഏകദേശം 150 വർഷങ്ങൾക്കു മുന്നേ നിർമിച്ചതാണ് പട്ടിയാർ ബംഗ്ലാവ്. ഇപ്പോൾ അത് വനംവകുപ്പിന്റെ കീഴിലുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ് ആണ്.
മുന്നോട്ടു കുറച്ചു ദൂരം കൂടി പോയി വലത്തേക്ക് തിരിഞ്ഞു. വലിയ ഒരു കയറ്റം കയറി എത്തുന്നത് ബംഗ്ലാവിന്റെ ഗേറ്റ്.നു മുന്നിലാണ്. മൃഗങ്ങളുടെ ആക്രമണം തടയാൻ ചുറ്റിലും കിടങ്ങു കുഴിച്ചിട്ടുണ്ട്. അതിനു മുകളിൽ സ്ഥാപിച്ച ഇരുമ്പ് പാലം കടന്നു കാർ അകത്തേക്ക് കയറ്റി. ഉച്ചതിരിഞ്ഞ സമയം ആയതുകൊണ്ട് ശക്തമായി കാറ്റ് വീശുന്നുണ്ട്. ഞങ്ങളെ സ്വീകരിക്കാൻ കൃഷ്ണൻ ചേട്ടൻ അവിടെയുണ്ടായിരുന്നു. നാളെ ഉച്ചവരെ ഞങ്ങളുടെ സംരക്ഷകനും അന്ന ദാതാവുമൊക്കെ കൃഷ്ണൻ ചേട്ടനാണ്. ഭക്ഷണ സാമഗ്രികളും ബാഗുമൊക്കെ ഇറക്കി,ചിക്കൻ കിട്ടാഞ്ഞതിന്റെ വിഷമം പറഞ്ഞപ്പോൾ രാത്രിത്തേയ്ക്കു ചപ്പാത്തിയും വെജിറ്റബിൾ കറിയും ആക്കാമെന്നു പറഞ്ഞു. ഓരോ കട്ടൻ ചായയും കുടിച്ചിരുന്നപ്പോൾ അടുത്ത് കാണാനുള്ള സ്ഥലങ്ങളെ പറ്റി ചോദിച്ചു.ആളുകൾ ഇവിടെ വരുന്നത് തന്നെ ഈ പ്രകൃതിഭംഗി ആസ്വദിച്ചു ഇവിടെ വെറുതെ ഇരിക്കാനാണെന്നു ചേട്ടൻ പറഞ്ഞു. പിന്നെ ഉള്ളത് കേരളാമേട് ആണ്. കേരളത്തിന്റെ അതിർത്തി വരെ നമ്മുടെ വാഹനം പോകും,അവിടെ ഉള്ള കുന്നിമുകളിലുള്ള വ്യൂ പോയിന്റ് ആണ് കേരളമേട്. അതിർത്തിക്കപ്പുറത്തേക്കു കോയമ്പത്തൂർ വരെ എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡ് ഉണ്ടെങ്കിലും അതുവഴി ഉള്ള പ്രവേശനം തമിഴ് നാട് സർക്കാർ വാഹനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രമേ അനുവദിക്കുകയുള്ളു. വ്യൂ പോയിന്റ് കാണാൻ നേരത്തെ പാസ് എടുത്തു വന്ന കുറച്ചു വാഹനങ്ങൾ ഉണ്ട്. മുളകിലേക്കുള്ള വഴിയിൽ കാട്ടുപോത്തു ചവിട്ടി മെതിച്ചതിന്റെ അടയാളങ്ങൾ ഉണ്ട്. ഈ പ്രദേശത്തു കുറച്ചു മാസങ്ങളായി കടുവയുടെ സാന്നിധ്യം ഉണ്ടെന്നും 3 ആഴ്ച മുന്നേ ഐ.ബി.യിലെ ഗസ്റ്റുമായി ഇവിടേയ്ക്ക് വരുന്ന വഴി റോഡരികിൽ വച്ച് കടുവ കാട്ടുപോത്തിനെ കൊന്നു തിന്നുന്ന കാഴ്ച കണ്ട കഥയൊക്കെ പറഞ്ഞു കൃഷ്ണൻ ചേട്ടൻ ചെറുതായി ഒരു ഉൾക്കിടിലം സമ്മാനിച്ചു. രാവിലെ ധോണിയിലെ നടത്തം കഴിഞ്ഞതുകൊണ്ടു ഇവിടേക്കുള്ള കയറ്റം കുറച്ചു ബുദ്ധിമുട്ടി. ശക്തിയായി കാറ്റടിക്കുന്നതുകൊണ്ടു ചെവിയിലും ചെറിയൊരു അസ്വസ്ഥത തോന്നി. ഞങ്ങൾ മുകളിലെത്തിയപ്പോഴേക്കും അവിടുണ്ടായിരുന്ന സഞ്ചാരികളൊക്കെ തിരിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. ഇപ്പൊ ഈ പുൽമേട്ടിൽ ഞങ്ങൾ മാത്രം. ഒരു വശത്തു മലമടക്കുകളും ഡാമിന്റെ റിസെർവയറും വെള്ളച്ചാട്ടവുമൊക്കെ ആണെങ്കിൽ മറുവശത്തു തമിഴ് നാടിന്റെ തഴവാര കാഴ്ച്ചകളാണ്. ഫോട്ടോയെടുപ്പും കുത്തിമറിയലുമൊക്കെ ആയി അവിടെ കലക്കിമറിച്ചു. ഇതിനിടെ റോമിംഗ് സിഗ്നൽ കിട്ടിയതുകൊണ്ട് എല്ലാവരും ഫോൺവിളി ഒക്കെ നടത്തി. കൃഷ്ണൻ ചേട്ടൻ തൻ്റെ അനുഭവങ്ങളും അറിവുകളുമൊക്കെ പങ്കു വച്ചു. ശിരുവാണി നദിയിലെ വെള്ളം ലോകത്തിലെ ഏറ്റവും ശുദ്ധമായ നദികളിൽ രണ്ടാം സ്ഥാനം ആണത്രേ. ഇവിടെ നിന്ന് നോക്കുമോൾ കാണുന്ന വെള്ളച്ചാട്ടത്തിലെ വെള്ളം കൂടാതെ എതിർവശത്തെ മലയിൽ നിന്നും ഒഴുകിവരുന്ന ഒരു അരുവിയുമാണ് ഇതിന്റെ ജലസ്രോതസ്സ്. എതിർവശത്തെ മലയെ 'ശിവൻ' ആയും മറുവശത്തെ 'വാണി' ആയുമുള്ള സങ്കല്പത്തിൽ നിന്നാണ് ഈ നദിക്കു 'ശിരുവാണി' എന്ന പേര് വീണത്. കുത്തനെ ഉള്ള മലയുടെ മുകളിൽ വരെ ജീപ്പ് പോയപോലെ രണ്ടു വരകൾ നെടുനീളെ കാണാം, ചോദിച്ചപ്പോളാണ് അത് കേരള- തമിഴ്നാട് അതിർത്തി ആണെന്ന് പറയുന്നത്. ഈ അതിർത്തി പ്രകാരം തമിഴ്നാടിന്റെ ഭാഗത്തുള്ള മല മുകളിൽ ഒരു അമ്പലം ഉണ്ടെന്നും പണ്ട് വീരപ്പൻ അവിടെ വരാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. വാണി വെള്ളച്ചാട്ടം 8 മീറ്ററോളം ആഴമുള്ള ഒരു വലിയ കുളത്തിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. അവിടേക്കു പോകാൻ വനം വകുപ്പിന്റെ പ്രത്യേക അനുവാദം വാങ്ങി ഒരു രാത്രി ഗുഹയിൽ തങ്ങി രണ്ടു പകൽ നീളുന്ന മുഴുനീള ട്രെക്കിങ്ങ് വേണ്ടിവരും. അവിടെ തന്നെ രണ്ടാംലോക മഹായുദ്ധ കാലത്തു തകർന്നു വീണ വിമാന അവശിഷ്ടങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു. കഥപറച്ചിൽ ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ഇരുട്ട് വീണു തുടങ്ങുന്നതിനൊപ്പം കാറ്റിനു തണുപ്പും കൂടി വന്നു. കുന്നിറങ്ങുമ്പോൾ എതിർവശത്തെ മലയിൽ കാട്ടുപോത്തിൻ കൂട്ടത്തെ കാണാമായിരുന്നു.
തിരിച്ചു വരുന്ന വഴി ഡാമിൽ നിന്ന് വെള്ളംകൊണ്ടുപോകാൻ നിർമിച്ച വലിയ കിണറും കയറി കണ്ടു. കഴിഞ്ഞ വർഷം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നപ്പോൾ വെള്ളം അകത്തേക്കെടുക്കുന്ന 4 വാൽവും മുകളിലായി. പിന്നെ 2 ലോറിയിൽ ജനറേറ്റർ കൊണ്ട് വന്നു പമ്പ് ചെയ്തു വെള്ളം ടണലിൽ എത്തിക്കുകയായിരുന്നു. തിരിച്ചു ബംഗ്ലാവിലെത്തി കുളിച്ചു ഫ്രഷ് ആയി. ഫോണിന് റേഞ്ചും കറന്റും ഒന്നുമില്ല. വെളിച്ചത്തിനു മെഴുകുതിരിയും സോളാറിൽ പ്രവർത്തിക്കുന്ന ലൈറ്റും ഉണ്ട്. കാറ്റ് നിന്നതു കൊണ്ട് പുറത്തു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ആ പശ്ചാത്തല സംഗീതത്തിൽ ജോൺസൻ മാഷിന്റെ പാട്ടുകൾ ആസ്വദിച്ചിരുന്നു. അധികം താമസിയാതെ തന്നെ ഭക്ഷണം റെഡി ആയി. ഇപ്പോഴും മനസ്സിൽ നിന്ന് ചിക്കൻ പോയിട്ടില്ലാഞ്ഞതിനാലുള്ള വിഷമം കൃഷ്ണൻ ചേട്ടന്റെ കൈപുണ്യത്തിൽ മാറിക്കിട്ടി. ചപ്പാത്തിയും നല്ല ഉഗ്രൻ വെജിറ്റബിൾ കറിയും. അത് കഴിഞ്ഞു കൃഷ്ണൻ ചേട്ടൻ ഉറങ്ങാനും ഞങ്ങൾ പുറത്തു സൊറ പറഞ്ഞിരിക്കാനും പോയി. ഇതിനിടയിൽ ഉറക്കം വന്നവർ പോയിക്കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ ഉറക്കമുണരുന്നത് ഏതൊക്കെയോ മൃഗങ്ങളുടെ ഒച്ച കേട്ടിട്ടാണ്. മാനും മയിലും പോത്തും ആനയുമൊക്കെ നിത്യ സന്ദർശകരാണ്. പക്ഷി നിരീക്ഷകർക്കു ഇവിടം പറ്റിയ സ്ഥലമാണ്. അത്രയധികം വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികൾ രാവിലെ വന്നു കലപില കൂടുന്നുണ്ടായിരുന്നു. ഒരു കട്ടൻ ചായ എടുത്തു വീണ്ടും വരാന്തയിൽ വന്നിരുന്നു പക്ഷികളെയും പ്രകൃതിയെയും കണ്ടിരുന്നു. എല്ലാവരും എഴുന്നേറ്റു വന്നപ്പോളേക്കും നല്ല ആവി പറക്കുന്ന പുട്ടും കടലയും പപ്പടവും തയ്യാറായിട്ടുണ്ടായിരുന്നു. അത് അകത്താക്കിയിട്ട് ബംഗ്ലാവിന്റെ മുന്നിലുള്ള കിടങ്ങു കടന്നു ആൾപ്പൊക്കമുള്ള പുല്മേടിലൂടെ താഴെ ജലാശയത്തിന്റെ അരികിലെത്തി. അവിടെയും ആന വന്നുപോയതിന്റെ അടയാളങ്ങൾ കാണാമായിരുന്നു. അവിടെ കുറച്ചു സമയം ചിലവഴിച്ചു തിരിച്ചു കയറി ബംഗ്ലാവിന്റെ പിന്നിലുള്ള വഴിയിലൂടെ നടന്നു. അവിടെ അരുവി ഒഴുകി ചേരുന്ന ഭാഗത്തു മനോഹരമായ ഒരു പുൽമേട് കാണാം,അവിടെ പോയി ഫോട്ടോ എടുക്കാനുള്ള ഒരുക്കത്തിനിടെ ആണ് കാലിൽ അട്ട പണി തുടങ്ങിയത് കണ്ടത്. അട്ടയെ പ്രതിരോധിക്കാൻ കൊണ്ട് വന്ന സാമഗ്രികളെല്ലാം ബാഗിലാണ്,അത് എടുത്തതുമില്ല. ആകെ കയ്യിലുണ്ടാരുന്ന ലൈറ്റർ എടുത്തു കത്തിച്ചു അട്ടയെ തുരത്താൻ നോക്കി. രോമം കരിഞ്ഞതല്ലാതെ അട്ട പോകുന്ന ലക്ഷണം കാണുന്നില്ല. ഒടുവിൽ എങ്ങനേലും അട്ടകളുടെ പിടി വിടീച്ചു ബംഗ്ലാവ് ലക്ഷ്യമാക്കി ഓടി. അവിടെ പോയി ദേഹപരിശോധന നടത്തി അട്ട ഒന്നും ഇരിപ്പില്ലെന്നു ഉറപ്പുവരുത്തി. ആദ്യം ജലാശയത്തിൽ പോയ വഴി കയറിയതാണോ എന്നറിയില്ല എന്റെ കാലിൽ നിന്ന് മാത്രം ചോര വന്നുകൊണ്ടിരുന്നു. ഉച്ച സമയം ആയതുകൊണ്ട് അത് നില്ക്കാൻ കുറേ സമയമെടുത്തു. ഉച്ച ഭക്ഷണം കഴിഞ്ഞു പട്ടിയാർ ബംഗ്ലാവിനോട് വിട പറയണം. അന്ന് രാത്രി വാഴച്ചാൽ ഉള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് താമസം ശരിയാക്കിയത്,അതിനു മുന്നേ കവ കൂടി പോകണം. കവ ഒരിക്കൽ പോയിട്ടുണ്ടെങ്കിലും മഴക്കാലത്ത് വരണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഭക്ഷണവും കഴിഞ്ഞു ഗ്രൂപ്പ് ഫോട്ടോയും ഒക്കെ എടുത്തു കൃഷ്ണൻ ചേട്ടനോട് യാത്ര പറഞ്ഞിറങ്ങി.
കവയിലെ സൂര്യാസ്തമയം കാണണമെന്നുണ്ടെങ്കിലും അതിനു മുന്നേ മഴയുടെ ലക്ഷണം കൊണ്ട് അത് നടക്കില്ലെന്നു മനസ്സിലായി. അതിലും വലിയ നിരാശ കവയിൽ എത്തിയപ്പോഴായിരുന്നു. പണ്ട് വന്നപ്പോൾ ഉള്ളതിന്റെ പകുതിപോലും വെള്ളം ഇപ്പൊ ഇല്ല. മുഴുവൻ പുല്ല് വളർന്നു നിൽക്കുന്നു. ഇത്തവണ കാലവർഷം ചതച്ചതിന്റെ ലക്ഷണങ്ങൾ കഴിഞ്ഞ 2 മാസം സന്ദർശിച്ച ഡാമുകളുടെ അവസ്ഥയിൽ നിന്നും അറിയാം. കവയിൽ നിന്ന് വാഴച്ചാൽ വരെ 140 കി.മി ദൂരം ഉണ്ട്. ഞങ്ങൾ എത്താൻ താമസിക്കുമെന്നു അവിടെ ഫോറെസ്റ് ഉദ്യോഗസ്ഥനെ വിളിച്ചറിയിച്ചിരുന്നു. ഭക്ഷണം കഴിച്ചിട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ 9 മണി അടുപ്പിച്ചു വാഴച്ചാൽ എത്തി. വെള്ളച്ചാട്ടത്തോട് ചേർന്നാണ് ഇവിടുത്തെ ഐ.ബി. അതുകൊണ്ടു തന്നെ വെള്ളം പതിക്കുന്ന ഭീകര ശബ്ദമാണ് ഇവിടെ. അടുത്ത ദിവസം പതുക്കെ എഴുന്നേറ്റു അതിരപ്പിള്ളയും തുമ്പൂർമുഴിയുമൊക്കെ കണ്ടു തിരിച്ചു പോരാനാണ് പദ്ധതി. എന്നാൽ നീണ്ട അവധി വന്നതുമൂലം അതിരപ്പിള്ളി ഒക്കെ നിയന്ത്രണാതീതമായ തിരക്കാണെന്നു ചെക്ക്പോസ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. രാവിലെ 8 മണിക്ക് പ്രവേശനം തുടങ്ങുമ്പോൾ തന്നെ റോഡ് ബ്ലോക്ക് ആകുമെന്നും താഴെ എത്താൻ മണിക്കൂറുകളോളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു രാവിലെ വാൽപ്പാറ വഴി പോകുന്നതായിരിക്കും നല്ലത്. അങ്ങനെ തീരുമാനമെടുത്തു ഉറങ്ങാൻ കിടന്നു.
അടുത്ത പ്രഭാതം,ഇന്ന് നമ്മുടെ രാജ്യത്തിൻറെ 71ആമതു സ്വാതന്ത്ര്യ ദിനമാണ്. അതിരാവിലെ തന്നെ ചെക്പോസ്റ് തുറന്നു സ്വാതന്ത്ര്യം നേടിയ റൈഡേഴ്സ് കാട്ടിലേക്ക് ഇരമ്പി. കൂട്ടത്തിൽ കാതടിപ്പിക്കുന്ന ശബ്ദമുള്ള 'ആന'പ്പുറത് പോയ കുറച്ചു താരങ്ങളും ഉണ്ടായിരുന്നു. അവരുടെ ഒക്കെ ബഹളം ഒഴിഞ്ഞപ്പോൾ നമ്മളും യാത്ര തുടങ്ങി. ഏതാനും മണിക്കൂറുകൾ മുന്നേ മാത്രം ആനകൾ നടത്തിയ പരാക്രമങ്ങൾ പോകുന്ന വഴി കാണാനുണ്ടായിരുന്നു. സ്ഥിരം സഞ്ചാരപഥം ആയതുകൊണ്ട് കാഴ്ചകൾ കണ്ടു സമയം കളയാതെ വാല്പാറ എത്തി മനോഹരമായ വാല്പാറ ചുരവും ഇറങ്ങി. കേരളത്തിലേക്ക് വരുന്ന വഴി നമ്മുടെ മാമ്പഴ കലവറ ആയ മുതലമട വഴി വരാമെന്നു തീരുമാനിച്ചു. ഇപ്പൊ മാമ്പഴക്കാലം അല്ലെങ്കിലും സ്ഥലങ്ങളും പിന്നെ ഒരുപ്പാട് സിനിമകളിൽ കണ്ടിട്ടുള്ള മനോഹരമായ മുതലമട റെയിൽവേ സ്റ്റേഷനും ഒന്ന് കണ്ടുകളയാമെന്നു കരുതി. നാട്ടുകാരൻ ഒരു ചേട്ടനോട് ചോദിച്ചപ്പോൾ മീൻകര എന്നൊരു ചെറിയ ഡാം ഉണ്ടെന്നു പറഞ്ഞു. ചെന്നപ്പോൾ കവ പോലെ മനോഹരമായ ഒരു സ്ഥലം. നട്ടുച്ചക്ക് കുടയും കൂടിയാണ് അവിടെ ചെല്ലുന്നത്. ഡാമിന്റെ തീരത്തു മേഞ്ഞു നടക്കുന്ന പശുക്കളും ചെമ്മരിയാടുകളും പിന്നെ പാലക്കാടിന്റെ മുഖമുദ്ര ആയ പനകളും പശ്ചാത്തലത്തിൽ സഹ്യനും. സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ മറ്റൊരു മനോഹര പ്രദേശം. കാറ്റിന്റെ ശക്തിയിൽ കുട പലപ്പോഴും തിരിഞ്ഞുപോയി. ഒഴിഞ്ഞ മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ കുടിവെള്ള കുപ്പികളും മറ്റുള്ള സ്ഥലങ്ങളെപോലെ ഇവിടവും താമസിയാതെ ആയിത്തീരുമെന്നുള്ള സൂചനകൾ ആയിരുന്നു. മീൻകരക്കു അധികം ദൂരെ അല്ലാതെയാണ് മുതലമട റെയിൽവേ സ്റ്റേഷൻ. 8 വർഷം മുന്നേ പഴയ മീറ്റർഗേജ് മാറ്റി ബ്രോഡ്ഗേജ് ആക്കി,ഒരു വർഷം മുന്നേ മാത്രം കോൺക്രീറ്റ് പ്ലാറ്റ് ഫോം ഒക്കെ നിർമ്മിച്ച് ഈ സ്റ്റേഷൻ മുഖം മിനുക്കി. പഴയകാലത്തിന്റെ ബാക്കി പാത്രമായി ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ മനോഹര കാഴ്ചയാണ്.
സമയം 2 മണി കഴിഞ്ഞിരുന്നു. പോകുന്ന വഴി കുതിരാനിൽ ബ്ലോക്കിൽ പെട്ട് പോയില്ലെങ്കിൽ കടമക്കുടി കൂടി പോകുന്നുണ്ട്. കൊച്ചി നഗരത്തിനു തൊട്ടടുത്ത് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമമാണ് കടമക്കുടി. കാര്യങ്ങളെല്ലാം അനുകൂലമായി വന്നു,അവധി ദിവസം ആയിരുന്നത് കൊണ്ടാകണം റോഡിൽ തിരക്ക് കുറവായിരുന്നു. സൂര്യാസ്തമയത്തിനു തൊട്ടു മുന്നേ തന്നെ കടമക്കുടി എത്തി. സൂര്യോദയവും അസ്തമയവും കാണാനും ഈ ഗോൾഡൻ അവർ ഫോട്ടോസ് പകർത്താനും ധാരാളം ഫോട്ടോഗ്രാഫേഴ്സ് എത്തുന്ന സ്ഥലമാണ് ഇവിടം. തിരിച്ചെത്തി അടുത്ത ദിവസം ജോലിക്കു പോകേണ്ടുന്നതുള്ളതുകൊണ്ടു വീണ്ടും വരുമെന്ന് ഉറപ്പിച്ചു കടമക്കുടിയോട് വിട പറഞ്ഞു

Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര